നിലമ്പൂരില്‍ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് 2011 ല്‍ മലയാള മനോരമ റിപോര്‍ട് ചെയ്തു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ ഇതിന്റെ ഫോളോഅപ്പുകള്‍ ഉണ്ടായില്ല. ആരാണ് മരിച്ചത്, ശരീരങ്ങള്‍ എവിടെ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ശരാശരി വായനക്കാരനു മുന്നില്‍ ബാക്കിയായി. അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ക്യാംപില്‍ ഉരുട്ടിക്കൊന്ന രാജന്റെ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണങ്ങളും വിവാദങ്ങളും ഇന്നും തുടരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ സംഭവം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് 90കളില്‍ കേരളത്തില്‍ നക്സലൈറ്റു പ്രസ്ഥാനങ്ങള്‍ പിരിച്ചു വിട്ടതിനു ശേഷം !. നിലമ്പൂര്‍ ഏറ്റുമുട്ടലിനെ കുറിച്ചുള്ള വാര്‍ത്ത വ്യാജമായിരുന്നോ? കേരളത്തിന്റെ വനാന്തരങ്ങളില്‍ രണ്ടു മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വളരെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വാര്‍ത്ത മലയാള മനോരമ പോലുള്ള മുഖ്യധാരാ പത്രം വ്യാജമായി സൃഷ്ടിച്ചതായിരുന്നോ ? വിശ്വസനീയമായ സോഴ്സില്‍ നിന്നു തന്നെയായിരിക്കണം ലേഖകനു ഈ വാര്‍ത്ത കിട്ടിയത്. എങ്കില്‍ അത് എവിടെ നിന്നായിരിക്കും ?
മാവോയിസ്റ്റുകള്‍ക്കെതിരായി നിറം കലര്‍ന്ന നിരവധി കഥകള്‍ കാലങ്ങളായി കേരളത്തില്‍ പ്രചരിക്കുന്നുണ്ട്. മൂവായിരം കേഡര്‍മാര്‍ സായുധ സമരത്തിനു തയ്യാറായി നില്ക്കുന്നു, പാര്‍ടി ജനറല്‍ സെക്രട്ടറി ഗണപതി കേരളത്തില്‍, വനങ്ങളില്‍ മാവോയിസ്റ്റുകള്‍ തുടങ്ങി നിരവധി കഥകളാണ് 2007 ല്‍ സി.പി.ഐ (മാവോയിസ്റ്റ)് പി.ബി അംഗം മല്ലരാജ റെഡ്ഡിയെ അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തതിനു ശേഷം തന്നെ പുറത്തു വന്നത്. പിന്നീട് 2010 ജൂലൈയില്‍ നിലമ്പൂരില്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പ് മുറിച്ചതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. അതേസമയം വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെയും മകന് ആര്യാടന് ഷൗക്കത്തിന്റെയും പങ്കിനെകുറിച്ചുയര്ന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മുക്കുകയും ചെയ്തു. എല്ലാവരും പോലിസ് ഭാഷ്യം മാത്രം ഏറ്റുപാടി. എയര്‍ ബ്രേക്ക് മുറിച്ചു മാറ്റിയാല്‍ തീവണ്ടി ചലനക്ഷമമല്ലാതാവും എന്ന സാമാന്യ തത്വം പോലും മറച്ചു വെച്ചായിരുന്നു പ്രചരണങ്ങള്‍ കൊടുമ്പിരികൊണ്ടത്.
മാവോയിസ്റ്റ് നേതാവ് രൂപേഷ് മാധ്യമം ആഴ്ച്ചപതിപ്പിനു നല്കിയ അഭിമുഖത്തില്‍, വിഷയത്തില്‍ പങ്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും മാധ്യമങ്ങള്‍ അതു ശ്രദ്ധയിലെടുത്തില്ല. തുടര്‍ന്ന് 2010 ആഗസ്റ്റില്‍ സര്‍ക്കാര്‍ രൂപേഷിനു വേണ്ടി ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു നേരെ നടന്ന കുഴിബോംബാക്രമണത്തില്‍ പോലും രൂപേഷ് പ്രതിയാണെന്ന വളരെ ആശ്ചര്യജനകമായ പൊടിക്കഥകള്‍ വരെ മാധ്യമങ്ങള്‍ മെനഞ്ഞടുത്തു. ആന്ധ്രപ്രദേശ് പോലിസ് രൂപേഷിന്റെ തലക്കു 25 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടെന്നും പോലിസും മാധ്യമങ്ങളും പ്രചരിപ്പിച്ചു. സി.പി.ഐ(മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ഗണപതിക്കു പോലും 12 ലക്ഷം രൂപ മാത്രമേ ആന്ധ്രസര്‍ക്കാര്‍ വിലയിട്ടിട്ടുള്ളു എന്ന യാഥാര്‍ഥ്യം കേരളത്തിലെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെച്ചു. സംസ്ഥാനത്തെ നാലുജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവ സാന്നിധ്യമാണെന്നു ഇന്റലിജന്‍സ് മേധാവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു 2012 ഏപ്രില്‍ അവസാനം നല്കിയ റിപോര്ടോടെയാണ് മാവോയിസ്റ്റു വിരുദ്ധ പ്രചരണത്തിന്റെ അടുത്തഘട്ടം ആരംഭിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്ത തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വന്ന മാവോയിസ്റ്റ് ഭീകരതയെ കുറിച്ചുള്ള മാധ്യമചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യഇന്ത്യയിലും നടമാടുന്ന സൈനികവല്ക്കരണങ്ങള് കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നൊരുക്കമാണോ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ വിശാലമായ ഭൂപ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെയും ജയറാം രമേശിന്റെയും നേതൃത്വത്തില്‍ ലക്ഷക്കണക്കിനു സൈനികരെ അണിനിരത്തി നടത്തി കൊണ്ടിരിക്കുന്ന ഓപ്പറേഷന് ഗ്രീന്‍ഹണ്ടിന്റെ വിത്തുകള്‍ പാകുന്നത്, നക്സലൈറ്റുകളാണ് ഇന്ത്യയുടെ പ്രധാന ആഭ്യന്തരഭീഷണിയെന്ന’ പ്രധാനമന്ത്രി മന്മോഹന്റെ 2006ലെ പ്രസ്ഥാവനയോടെയാണ്. തുടര്‍ന്ന് ഇന്ത്യയിലെ കുത്തക കമ്പനികളുടെ ഉടമസ്ഥതയിലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ മാവോയിസ്റ്റുകള്‍ ഇന്ത്യയുടെ വികസനത്തെ തുരങ്കംവെക്കുന്നുവെന്നും ഇതിനെതിരേ സൈനിക നീക്കങ്ങള്‍ ആവശ്യമാണെന്നും മറ്റും വ്യാപകമായി പ്രചരണങ്ങളഴിച്ചു വിട്ടു. പിന്നീട് ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റും സഹായത്തോടെ കോബ്രകളടക്കം പ്രത്യേക സൈനികവിഭാഗങ്ങളെയും സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചു. യുദ്ധത്തിനായി ആളില്ലാ വിമാനങ്ങളും കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും സംഭരിക്കുന്നതോടൊപ്പം യുദ്ധക്കൊതിയന്മാരായ ഇസ്രായേലും അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി രഹസ്യാന്വേഷണത്തിലും സൈനികമേഖലയിലും സഹകരണം വിപുലപ്പെടുത്തുകയും കൂടി ചെയ്തു. ഇതിനോടനുബന്ധിച്ച് ലോകത്തിലേറ്റവും വലിയ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യത്തിലേക്കുള്ള കുതിപ്പ് ഇക്കാലയളവിലാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചുള്ള തയ്യാറെടുപ്പുകളാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് 2009 ജൂലൈയോടെയാണ് ഇന്ത്യയില്‍ ഓപ്പറേഷന് ഗ്രീന്‍ഹണ്ട് ആരംഭിക്കുന്നത്.
എന്നാല്‍ മല്ലരാജ റെഡ്ഡിയുടെ അറസ്റ്റിനും മാവോയിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപെടുന്നതിനും മുമ്പേ തന്നെ പതിമൂന്നംഗ നക്സല്‍ വിരുദ്ധ ഏകോപിത സംസ്ഥാനങ്ങളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം ചത്തീസ്ഗഡിലെ വനയുദ്ധ അക്കാഡമിയിലും നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലുടെ കുപ്രസിദ്ധരായ ആന്ധ്രയിലെ ഗ്രേഹൗണ്ട്സിനൊപ്പം ഫീല്‍ഡ് പരിശീലനത്തിലൂടെ പ്രത്യേക കമാന്റോ വിഭാഗത്തിനെയും പരിശീലിപ്പിച്ചെടുത്തിരുന്നു. സൈനികവല്‍ക്കരണത്തിനു സഹായകരമാം വിധത്തില്‍ വ്യാജ റിപോര്‍ടുകള്‍ പടച്ചു വിടുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മോശമായിരുന്നില്ല. 2008ല്‍ കേരളത്തിലെ പതിനാലു ജില്ലകളും മാവോയിസ്റ്റ് ബാധിതമായിരുന്നുവെന്നാണ് അവര്‍ രേഖപ്പെടുത്തിയത്. 2011ലെ റിപോര്‍ടില്‍ എട്ട് ജില്ലകളെയാണ് നക്സല്‍ ബാധിതമായി ചിത്രീകരിച്ചിരിക്കുന്നത്. അതേ സമയം തീവ്രവാദികളെയും പ്രസ്ഥാനങ്ങളെയും കുറിച്ചു വിശദമായ വിവരങ്ങള്‍ നല്കുന്ന സൗത്ത് ഏഷ്യ ടെററിസം പോര്‍ടല്‍ (എസ്.എ.ടി.പി) 2008ല്‍ മൂന്നു ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുണ്ടെന്നാണു അവകാശപ്പെട്ടിരുന്നത്. ആഭ്യന്തര മന്ത്രിയും ഓപ്പറേഷന് ഗ്രീന്‍ ഹണ്ടിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ പി ചിദംബരവും എസ്.എ.ടി.പിയുടെ രക്ഷാധികാരിയും പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിനു നേതൃത്വം നല്കിയ കെ പി എസ് ഗില്ലും ഇത്തരം വ്യാജ കണക്കുകള്‍ പുറത്തു വിടുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു.
കേരള സര്‍ക്കാരും കേന്ദ്രത്തിന്റെ മാതൃക പിന്തുടര്ന്ന് ആഭ്യന്തരയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തുള്ള 145 ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനുകളില്‍ ഒന്നു മാത്രമേ കേരളത്തിനു ലഭിച്ചുള്ളുവെന്നും ഇനിയും വേണമെന്നുമാണ് ആഭ്യന്തര സുരക്ഷയുമായ് ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കേരളവും ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ പങ്കാളിയാവുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ്. ഓരോ വര്‍ഷവും പോലിസിന്റെ അംഗബലം അഞ്ചു ശതമാനം വീതം വര്‍ധിപ്പിച്ചു 500 പേര്‍ക്ക് ഒരു പോലിസ് എന്നതാണ് സര്ക്കാരി്ന്റെ ലക്ഷ്യമെന്നും ഇതിനു കേന്ദ്രം കനിയണമെന്നും ഉമ്മന്‍ചാണ്ടി അതേ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്), സി.ആര്.പി.എഫ് തുടങ്ങി വിവിധ സേനകളുടെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. കേരളത്തില്‍ തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടറായി പ്രവര്‍ത്തിക്കുന്ന ബി.എസ്.എഫിന്റെ ആദ്യ ക്യാംപ് 2011ല്‍ തൃശൂരിലെ കൈനൂരിലാണ് സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതിനു ശേഷമാണ് കൈനൂരില്‍ ബി.എസ്.എഫ് ക്യാംപ് തുടങ്ങിയത്. ഇവിടെ 1200 ജവാന്മാരാണുള്ളത്. ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരളത്തില്‍ ക്യാംപുകള്‍ ആരംഭിച്ചതെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട് നാദാപുരത്തെ അരീക്കരക്കുന്നില്‍ അടുത്ത ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണ്. 60 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുള്ള ഇവിടെ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ 1,200 ജവാന്മാരെ വിന്യസിക്കും. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുക, അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, കുടിയേറ്റം തടയുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളുള്ള ബി.എസ്.എഫിന്റെ കേന്ദ്രങ്ങള്‍ ഒരു രാജ്യവുമായും കരഅതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍ സ്ഥാപിക്കുന്നത് ആശങ്കയും ആശ്ചര്യവും ഉയര്‍ത്തിയിട്ടുണ്ട്.
പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാന പോലിസിനെ സഹായിക്കുക കൂടി സേനയുടെ ലക്ഷ്യമാണെന്നാണ് ബി.എസ്.എഫ് ഡി.ഐ.ജി ജോര്‍ജ് മാഞ്ഞൂരാന് മുമ്പ് അഭിപ്രായപ്പെട്ടത്. അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ 90കളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കശ്മീര്‍ ജനത നടത്തിയ സായുധ സമരത്തെ അടിച്ചമര്‍ത്താനും ബി.എസ്.എഫിനെ വിന്യസിച്ചിരുന്നു. നിലവില്‍ ഓപ്പറേഷന് ഗ്രീന്‍ ഹണ്ടിനു വേണ്ടിയും ബി.എസ്.എഫിനെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തു പുതിയ സി.ആര്.പി.എഫ് ക്യാംപുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളും സജീവമാണ്. കോഴിക്കോട് പേരാമ്പ്രയിലും ഇടുക്കിയിലും സി.ആര്.പി.എഫ് ക്യാംപുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചിരുന്നു. പേരാമ്പ്രയിലെ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വിദ്യാര്‍ഥി പോലിസ് (എസ്.പി.സി), ജനകീയ പോലിസ്, തീരദേശ പോലിസ്, അധ്യാപക പോലിസ്, ഹോംഗാര്‍ഡ് തുടങ്ങിയവയും വലിയതോതിലുള്ള ഈ സൈനികവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഇക്കാലയളവില്‍ കേരളത്തില്‍ നടന്ന ന്യനപക്ഷ, ദലിത് വേട്ടയേയും ഇതിന്റെ പ്രതിഫലനങ്ങളായി കാണാവുന്നതാണ്. അതേ സമയം കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെയും വലതു പക്ഷ മാധ്യമങ്ങളുടെയും സ്വാധീനവലയത്തില്‍ പെട്ട സാംസ്കാരിക ബുദ്ധിജീവികള്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കുകയും പരോക്ഷമായി സഹായിക്കുകയും ചെയ്യുന്ന നിലുപാടുകളാണ് മുന്നോട്ടു വെച്ചത്.
കൂടങ്കുളം ആണവനിലയത്തിനെതിരെ നടക്കുന്ന സമരത്തിനെതിരേ കേന്ദ്ര സേനയെ ഉപയോഗിക്കണമെന്ന് ചര്‍ച്ച ഉയര്‍ന്നത് ഏറെ വിവാദമായിരുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ ശാലയില്‍ ജനങ്ങള്‍ മാലിന്യവണ്ടികള്‍ തടഞ്ഞതിനെ തുടര്‍ന്ന് പട്ടാളത്തെ ഇറക്കണമെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെട്ടത്. കേരളത്തിലും ജനവിരുദ്ധ വികസനത്തിനും സ്വകാര്യവല്‍ക്കരണത്തിനും കുടിയൊഴിപ്പിക്കലിനും മാലിന്യ പ്രശ്നങ്ങള്ക്കുമെതിരേ ആയിരങ്ങള്‍ അണിനിരക്കുന്ന സമരങ്ങള്‍ ഉയര്‍ന്നു വന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈനികവല്‍ക്കരണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുമെന്ന ആശങ്ക ശക്തമാണ്. രാജ്യത്ത് പ്രത്യേക സേനകളെ വിന്യസിച്ചിടത്തെല്ലാം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പീഡനങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും കൂട്ടക്കൊലകളുടെയും പരമ്പരകളാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സമാധാനാന്തരീക്ഷമുള്ള കേരളത്തെ സൈനികവല്‍ക്കരണം എന്തുമാത്രം പ്രതികൂലമായി ബാധിക്കുമെന്ന്് കാത്തിരുന്നു കാണാം.
BY അനീബ്
9645591071
Leave a comment